Thursday, January 21, 2010

മുഖങ്ങള്‍------കഥ



ചേരിയിലെ കുടിലുകളില്‍ വളരെ നേരത്തെതന്നെ സൂര്യനുദിച്ചു. കലപില ശബ്ദത്തോടെ പറവകള്‍ക്കൊപ്പം മനുഷ്യരും പ്രഭാതത്തിനെ വരവേറ്റു. നാടുനീളേ പാറിനടക്കാന്‍ സമയമായതുപോലെ. റെയില്‍ വേസ്റ്റേഷന്റെ പരിസരം ശബ്ദമുഖരിതമായീ. രാവിലെയുള്ള വണ്ടിയ്ക്ക്
കയറിപ്പറ്റിയാല്‍, പൊലീസിന്റെ കൈയ്യില്പെടാതിരുന്നാല്‍ കൊല്ലത്തോ
കോട്ടയത്തോ ഇറങ്ങാം. പതിവുള്ളസ്ഥലങ്ങളിലെല്ലാം ചുറ്റി കൈനിറയെ
വല്ലതുമായീ മടങ്ങാം.

എച്ചിലിലകള്‍ക്ക് കടിപിടികൂടുന്ന പട്ടികള്‍, ഇലകൊത്തിപ്പറിക്കുന്ന കാക്ക
കള്‍.
രാത്രി, തണുപ്പില്‍ നിന്നും രക്ഷനേടാനുള്ള പുതപ്പും,പകല്‍ ശരീരം മറയ്ക്കാനുള്ള വസ്ത്രവും, കുട്ടിയ്ക്കു അത്യാവശ്യത്തിനു തൊട്ടിലാക്കാനുമുള്ള ഏകവസ്ത്രം എടുത്ത് ഉടുക്കുമ്പോള്‍ മീനാക്ഷി
പിറുപിറുത്തുകൊണ്ടിരുന്നു. തൊട്ടപ്പുറത്ത് ഓരോ പൊറുതിയിലും
കലപിലശബ്ദം. മീനാക്ഷി ചേരിമറ മാറ്റി പുറത്തേയ്ക്ക് നോക്കീ.
വെളിച്ചം വന്നുതുടങ്ങുന്നേയുള്ളൂ.

അപ്പുറം ചാത്താപ്പിള്ളയ്ക്കും,കുഞ്ചിയ്ക്കും കൂടി ദിവസവും പത്തിരു
പതുരൂപകിട്ടും. അതിനപ്പുറം അപ്പിക്കുഞ്ഞിനും കെട്ടിയവള്‍ക്കും അന്‍പതുരൂപയോളം കിട്ടും.അതിനപ്പുറം “ടാന്‍സുകാരി തങ്കിയ്ക്കു”
കൈനിറയെയും. വൈകിട്ട് മടിക്കുത്തില്‍ നിന്നും കാശെടുത്ത്കുടയുന്നത്
കണ്ട് അതിശയിച്ചുപോകും.വൈകുന്നേരം അവളുടെ ഉടപ്പിറന്നോന്റെ
കൈയ്യില്‍ നിന്നും പൊതിരെ തല്ലുകിട്ടുന്നതൊഴിച്ചാല്‍ തങ്കി പാക്യവതി
തന്നെ.
“ടാന്‍സിനാണെന്നും പറഞ്ഞ് ടൌണിലെ“ സാറന്മാരെത്തേടി പോകുന്ന
തങ്കി രണ്ടാഴ്ച്ചയായീ കെടപ്പാണ്.അല്ലെങ്കില്‍ മനസ്സാക്ഷി ഉള്ളോളാ.
രണ്ടുരൂപ ചോദിച്ചാല്‍ തരുന്നോളാ.

അപ്പുറത്തു “നൊണ്ടിപ്പപ്പന്റെ“ ഗാനമേളതുടങ്ങീ.റിഹേഴ്സലാണ്.
വണ്ടി ഉടനെ പുറപ്പെടുമെന്ന് ഉറപ്പായീ. ചേരിയിലെ സമയം എന്നും
പപ്പന്‍ചേട്ടന്റെ കൈകളില്‍ കൃത്യമാ.ഇപ്പംവണ്ടിവരും .വല്ലവിധേനയും കയറിപ്പറ്റണം.അല്ലെങ്കില്‍ ഇന്നും പട്ടിണി.

മീനാക്ഷി മുഖംകഴുകീ,തലമുടിയില്‍വെള്ളം തൊട്ടുചീകിയൊതുക്കീ.
മുഖത്ത് വിളക്കെണ്ണതൊട്ടുതേച്ച് ബാക്കി,കൈകളിലും തേച്ചുപിടിപ്പിച്ചു.
ആകെയുള്ള ഏഴുമക്കളില്‍ കൂടെയുള്ള രണ്ടിനെയും നേരെകിടത്തീ,
വയറിനു വേണ്ടിനാടുവിട്ട മക്കളെ ഒരു നിമിഷം ഓര്‍ത്തു.സമാധാനിച്ചു
പൊയ്ക്കോട്ടെ,എവിടെയെങ്കിലുംതെണ്ടാതെകിടന്നോട്ടെ.ചാകാതെകെടക്കണെ തമ്പുരാനേ...മീനാക്ഷി മനമുരുകീ അന്നും മക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു.മറനീക്കീ പുറത്തുകടക്കാന്‍ നേരം അപ്പുറത്തു ഞെരക്കം.

മീനാച്ചിയേ....
ഓ..തൊടങ്ങീ..നാശം.ഉറക്കെ പിരാകിക്കൊണ്ട് മീനാക്ഷി അകത്തുകടന്നു
അകത്തെ തറയില്‍ കിടക്കുന്ന അയ്യാവു,എണീക്കാനുള്ള ശ്രമത്തിലാണ്.
ഒന്നു മിണ്ടാണ്ടെ കെട.വണ്ടിയിപ്പം വരും.ഞാന്‍ പോയേച്ച് വരട്ടെ.
പഴങ്കഞ്ഞിവെള്ളം ചട്ടിയിലെടുത്ത് മുന്നില്‍കൊണ്ട് വയ്ക്കുമ്പോള്‍
വിരലുകള്‍ നഷ്ടപ്പെട്ട കൈയ്കൊണ്ട് അയ്യാവു,കഞ്ഞിവെള്ളത്തില്‍
പരതുകയായിരുന്നു.ചോറ് തപ്പുന്ന അയ്യാവുവിനെക്കണ്ട് മീനാക്ഷിയ്ക്ക്
ദേഷ്യവും സങ്കടവും വന്നു.ദേഷ്യത്തോടെ ചട്ടിപിടിച്ചുവാങ്ങി വെള്ളം
വായില്‍ ഒഴിച്ചുകൊടുക്കുമ്പോള്‍,അയ്യാവു മീനാക്ഷിയുടെ മുഖത്ത്
ആഞ്ഞുതുപ്പീ.ഞെട്ടിമാറുമ്പോള്‍ മീനാക്ഷിയുടെ തലചെറ്റയുടെ തൂണില്‍
തട്ടി,കൈയ്യില്‍നിന്നും ചട്ടിതെറിച്ചുവീണു.

ഫാ..കാല്‍ക്കാശിനുപോക്കില്ലെങ്കിലും ചവിട്ടും അടിയും.
അവിടെക്കിടക്ക്. കുഷ്ഠം വന്നിട്ടും ഞാന്‍ നോക്കിയിട്ടാ,നന്ദികെട്ട മനുഷ്യന്‍.മീനാക്ഷി എഴുന്നേറ്റു.

ഓലമറനീക്കി കൈയ്യില്‍ സഞ്ചിയുമെടുത്ത് മീനാക്ഷി ഓടിയിറങ്ങീ.
അകലെ പ്ലാറ്റ്ഫോമില്‍ വണ്ടിയുടെമുഴക്കം കേട്ടുതുടങ്ങിയിരുന്നു
അപ്പോള്‍വിരലുകള്‍ നഷ്ടപ്പെട്ട കൈ ആഞ്ഞുവീശി മീനാച്ചിയെ അടിക്കാന്‍ അയ്യാവു പാടുപെടുകയായിരുന്നു.


ശ്രീദേവിനായര്‍

8 comments:

Typist | എഴുത്തുകാരി said...

ഇങ്ങിനേയും ജീവിതങ്ങള്‍!

ഗീതാരവിശങ്കർ said...

നന്നായിട്ടുണ്ട് ദേവ്യേച്ചി.......

ഏ.ആര്‍. നജീം said...

ഒരു കൊച്ചു കഥ നന്നായി അവതരിപ്പിച്ചു..

ramanika said...

എന്താ പറയുക
ജീവിതങ്ങള്‍ എല്ലാം അനുഭവങ്ങള്‍ !
വളരെ നന്നായി !

SreeDeviNair.ശ്രീരാഗം said...

എഴുത്തുകാരീ,

ജീവിതം ഇങ്ങനെയൊക്കെ
ജീവിച്ചുതീര്‍ക്കുന്നവരെക്കാണുമ്പോള്‍
ഒപ്പം ദുഃഖിക്കാനെങ്കിലും
നമുക്ക് കഴിയുന്നുവെങ്കില്‍
നമ്മളില്‍ തീര്‍ച്ചയായും
നന്മയുണ്ട്!

സസ്നേഹം,
ശ്രീദേവിനായര്‍

SreeDeviNair.ശ്രീരാഗം said...

അനുജത്തീ,
നന്ദി..പറയുന്നു..


സ്വന്തം,
ദേവിയേച്ചി

SreeDeviNair.ശ്രീരാഗം said...

നജീം,
വളരെ നന്ദി..


ശ്രീദേവിനായര്‍

SreeDeviNair.ശ്രീരാഗം said...

രമണിക,
ചുറ്റും നോക്കുമ്പോള്‍
ഇതൊക്കെത്തന്നെയല്ലേ
മനസ്സിനെനോവിക്കുന്നത്?

അഭിപ്രായത്തിനു നന്ദി..


ശ്രീദേവിനായര്‍