Saturday, March 8, 2008

ക്ഷുഭിതയൌവ്വനം



കണ്ണുകളില്‍തീക്കനല്‍ പോലെ,
തിളക്കവുമായീ...
യുവത്വം..വീടുകള്‍വെടിഞ്ഞ്,
ഏതോ..അജ്ഞാത, ആഭിചാരപ്രവര്‍ത്തകന്റെ...
ആജ്ഞാഗീതം കേട്ട അനുസരണക്കുട്ടികളെപ്പോലെ,
ഒന്നിനു പുറകേ... ഒന്നായി നിരത്തുകളിലേയ്ക്കു....
പ്രവഹിച്ചു കൊണ്ടേയിരുന്നു....
നോക്കെത്താത്ത ദൂരത്തോളം,
അശാന്തിയുടെ വിഷപ്പുക ശ്വസിച്ച്,
അന്ധരായവരെപ്പോലെ അവര്‍,
വേഗത്തില്‍ എങ്ങോട്ടെന്നില്ലാതെ....
ലക്ഷ്യബോധമില്ലാതെ പാഞ്ഞുകോണ്ടേയിരുന്നു....
വീടുകളില്‍ ശോകമണി മുഴക്കി,
വാഹനങ്ങളില്‍ മരണമണി മുഴക്കി,
മനസ്സുകളില്‍ വിരഹമണി മുഴക്കി,
മരണം കാമുകിയായും,
ഭാര്യയായുമൊക്കെ എത്തി യുവാക്കളെ
അപഹരിച്ചുകൊണ്ടേയിരുന്നു....
എങ്ങും ഭീതിയുടെ കരാളസര്‍പ്പം ഇഴഞ്ഞു നീങ്ങുന്നുണ്ടായിരുന്നു....
അലമുറയിട്ട അന്തരീക്ഷത്തില്‍,
അമ്മമാരുടെ ദുഃഖം തളം കെട്ടികിടന്നു!!
അതില്‍ പേറ്റു നോവിന്റെ കനവും,
വേദനയും ഞാന്‍ കണ്ടു...
നോവിന്റെ ദൈന്യതയില്‍ ഭാര്യമാര്‍
തങ്ങളുടെ വിധിയെയോര്‍ത്ത് കരഞ്ഞു!
നിറവയര്‍ ഒഴിഞ്ഞ് കിട്ടാന്‍ കാത്തിരുന്ന ഗര്‍ഭിണികള്‍,
ജനിക്കുന്ന കുഞ്ഞിന്റെ നിര്‍ഭാഗ്യത്തില്‍ അലറിക്കരഞ്ഞു...
പിച്ചവയ്ക്കുന്ന ബാല്യം...
അര്‍ത്ഥം അറിയാതെ,
കൌതുകത്തോടെ,
അച്ഛന്,
അമ്മാവന്,
സഹോദരന്,
അന്തിമ ചുംബനം നല്‍കി നോക്കി നിന്നു!
നനഞ്ഞ കണ്‍പീലികളോടെ,
കാഴ്ച്ച മങ്ങിയ മുത്തശ്ശിമാര്‍,
തങ്ങളുടെ കാലത്തിന്റെ വിധിയില്‍
പരിതപിച്ചു,
നിശബ്ദരായി മൂലകളില്‍ പട്ടിണി കിടന്നു.....
നിരന്നു കിടന്ന ശവശരീരങ്ങള്‍ നോക്കി,
നാടും നാട്ടുകാരും തങ്ങളുടെ രക്തതുടുപ്പുകളുടെ,
നിര്‍ഭാഗ്യത്തില്‍ പൊട്ടിക്കരഞ്ഞു!
പേമാരിയേയും...
കൂരിരുട്ടിനേയും...
വകവയ്ക്കാതെ ഭൂമിയുടെ ദുഃഖം,
തിരിച്ചു വരാനാകാത്ത
തിരിച്ചു തരാനാകാത്ത,
യൌവ്വനത്തെയോര്‍ത്ത് കരഞ്ഞ്, കരഞ്ഞ്....
അകലങ്ങിലേയ്ക്ക് പൊയ്ക്കൊണ്ടേയിരുന്നു...
അവള്‍,
വിഷണ്ണയായി...
വിരഹിയായി...
വിഷാദയായി...
വേപഥുഗാത്രയായി....
യൌവ്വന സ്വപ്നങ്ങളെ തെരഞ്ഞു കൊണ്ടേയിരുന്നു....
യൌവ്വന തിളക്കത്തെ ഓര്‍ത്തു കൊണ്ടേയിരുന്നു...
യൌവ്വനചിന്തകളിലെ, ചിന്താശൂന്യതയെ അന്വേഷിച്ചു കൊണ്ടേയിരുന്നു....

No comments: