Monday, March 24, 2008

കാലം


വര്‍ഷങ്ങള്‍ കാത്തിരുന്നാലും,
കാലം മാറി മാറി പുണര്‍ന്നാലും,
അറിയാന്‍ കഴിയാത്തത്,
മനസ്സിനെ മാത്രമാണ്.
മാനവ വേഷം കെട്ടി,
രാക്ഷസരൂപം കാട്ടുന്ന,
മനോധര്‍മ്മമില്ലാത്ത മനസാക്ഷിയുടെ,
മനക്കണക്കുകള്‍ മാത്രം മാറാതെ മന്ത്രിക്കുന്ന,
മധുരമില്ലാത്ത മമതയാണ് മനസ്സിനു സ്വന്തം!
സ്നേഹം എന്നും മുന്നില്‍ മുട്ടു കുത്തുന്നു,
സ്നേഹിതയാണോ,യെന്ന് അറിയാതെ തന്നെ സ്നേഹിക്കുന്നു.
സ്നേഹത്തില്‍ കാപട്യം കാണിക്കാതെ,
കദനം വിതറാതെ, കനകം മോഹിക്കാതെ,
കാമുകിയാകാതെ,
കാലാകാലങ്ങളില്‍ കരകാണാക്കടലിലെ,
കാണാക്കയങ്ങളിലേയ്ക്കു കാലെടുത്ത് വയ്ക്കാന്‍ ശ്രമിക്കുന്നു.....
അറിഞ്ഞും, അറിയാതെയും വിടപറയുകയും ചെയ്യുന്നു!

Monday, March 17, 2008

നിഴലുകള്‍


തോരാത്ത മഴ പെയ്ത ഒരു സന്ധ്യയില്‍,
തളം കെട്ടി നിന്ന വെള്ളം,
തെളിനീരായ് ഒഴുകാന്‍ മടിച്ചു നിന്നപ്പോള്‍,
കലങ്ങിയ വെള്ളത്തില്‍,
മുറ്റത്തു കണ്ട നിഴലുകളില്‍
ഒന്നിനും ഒരു തെളിമ അനുഭവപ്പെട്ടിരുന്നില്ല.
മഴ വീണ്ടും വീണ്ടും പെയ്തു കൊണ്ടേയിരുന്നു,
അഗാധത ജനിപ്പിച്ച ഒരു തടാകം പോലെ,
എങ്ങോട്ടു പായും? നാലുവശവും ഓളങ്ങള്‍ സ്രഷ്ടിച്ച്,
അവള്‍ തന്നില്‍ തന്നെ വിലയിക്കുന്നത് പോലെ...
എന്നിട്ടും,
ആ വെള്ളത്തില്‍ അവള്‍ പലതിനെയും ഉയര്‍ത്തിപ്പിടിക്കുന്നുണ്ടായിരുന്നു....
പിടഞ്ഞു വീണ ഉറുമ്പുകള്‍,
പൊഴിഞ്ഞു വീണ മാമ്പൂക്കള്‍,
കാലം തികയാതെ നിലത്തെത്തിയ തളിരിലകള്‍,
കാലം തികഞ്ഞ് ജീവിതം മടുത്ത കരിയിലകള്‍,
പിന്നെ, ഭൂമിയില്‍ അലിഞ്ഞു തീരാന്‍ ഉറച്ച് എത്തിയ മണ്‍കട്ടകള്‍
അങ്ങനെ പലതും ....
ഞാനും നോക്കിയിരുന്നു!
ആ കണ്ണീര്‍ തടാകം വറ്റിക്കാണുവാന്‍,
കുത്തൊഴുക്കിന്‍ പ്രവാഹം നിലക്കുവാന്‍,
അതെല്ലാം നിലച്ചാലും,
നിലക്കാത്ത ഒരു ഇരമ്പല്‍,
ഒരു പ്രവാഹമായി എന്റെ കണ്ണില്‍ നിന്നും പെയ്തിറങ്ങുന്നത്,
ഏത് കയത്തിലായിരിക്കും ചെന്ന് ചേരുക?
ആ പുഴയില്‍ ഞാനാരെയാണ്,
രക്ഷിക്കാന്‍ ശ്രമിക്കേണ്ടത്?
ആരുടെ സങ്കല്‍പ്പങ്ങളെയാണ് സഫലീകരിക്കേണ്ടത്?
ആര്‍ക്കാണ് അഭയം കൊടുക്കേണ്ടത്?
ഉത്തരം ഇല്ലാത്ത ചോദ്യങ്ങളെ എന്റെ നോവുകളില്‍ നിന്നും,
ഊറി വരുന്ന കണ്ണീരുകൊണ്ടു തന്നെ കഴുകി കളയുവാന്‍ ശ്രമിച്ചു, കൊണ്ടേയിരുന്നു...
കണ്ണിര്‍ വറ്റുവോളവും....
മനസ്സാക്ഷി ഉള്ളിടത്തോളം കാലവും.....

Saturday, March 8, 2008

ക്ഷുഭിതയൌവ്വനം



കണ്ണുകളില്‍തീക്കനല്‍ പോലെ,
തിളക്കവുമായീ...
യുവത്വം..വീടുകള്‍വെടിഞ്ഞ്,
ഏതോ..അജ്ഞാത, ആഭിചാരപ്രവര്‍ത്തകന്റെ...
ആജ്ഞാഗീതം കേട്ട അനുസരണക്കുട്ടികളെപ്പോലെ,
ഒന്നിനു പുറകേ... ഒന്നായി നിരത്തുകളിലേയ്ക്കു....
പ്രവഹിച്ചു കൊണ്ടേയിരുന്നു....
നോക്കെത്താത്ത ദൂരത്തോളം,
അശാന്തിയുടെ വിഷപ്പുക ശ്വസിച്ച്,
അന്ധരായവരെപ്പോലെ അവര്‍,
വേഗത്തില്‍ എങ്ങോട്ടെന്നില്ലാതെ....
ലക്ഷ്യബോധമില്ലാതെ പാഞ്ഞുകോണ്ടേയിരുന്നു....
വീടുകളില്‍ ശോകമണി മുഴക്കി,
വാഹനങ്ങളില്‍ മരണമണി മുഴക്കി,
മനസ്സുകളില്‍ വിരഹമണി മുഴക്കി,
മരണം കാമുകിയായും,
ഭാര്യയായുമൊക്കെ എത്തി യുവാക്കളെ
അപഹരിച്ചുകൊണ്ടേയിരുന്നു....
എങ്ങും ഭീതിയുടെ കരാളസര്‍പ്പം ഇഴഞ്ഞു നീങ്ങുന്നുണ്ടായിരുന്നു....
അലമുറയിട്ട അന്തരീക്ഷത്തില്‍,
അമ്മമാരുടെ ദുഃഖം തളം കെട്ടികിടന്നു!!
അതില്‍ പേറ്റു നോവിന്റെ കനവും,
വേദനയും ഞാന്‍ കണ്ടു...
നോവിന്റെ ദൈന്യതയില്‍ ഭാര്യമാര്‍
തങ്ങളുടെ വിധിയെയോര്‍ത്ത് കരഞ്ഞു!
നിറവയര്‍ ഒഴിഞ്ഞ് കിട്ടാന്‍ കാത്തിരുന്ന ഗര്‍ഭിണികള്‍,
ജനിക്കുന്ന കുഞ്ഞിന്റെ നിര്‍ഭാഗ്യത്തില്‍ അലറിക്കരഞ്ഞു...
പിച്ചവയ്ക്കുന്ന ബാല്യം...
അര്‍ത്ഥം അറിയാതെ,
കൌതുകത്തോടെ,
അച്ഛന്,
അമ്മാവന്,
സഹോദരന്,
അന്തിമ ചുംബനം നല്‍കി നോക്കി നിന്നു!
നനഞ്ഞ കണ്‍പീലികളോടെ,
കാഴ്ച്ച മങ്ങിയ മുത്തശ്ശിമാര്‍,
തങ്ങളുടെ കാലത്തിന്റെ വിധിയില്‍
പരിതപിച്ചു,
നിശബ്ദരായി മൂലകളില്‍ പട്ടിണി കിടന്നു.....
നിരന്നു കിടന്ന ശവശരീരങ്ങള്‍ നോക്കി,
നാടും നാട്ടുകാരും തങ്ങളുടെ രക്തതുടുപ്പുകളുടെ,
നിര്‍ഭാഗ്യത്തില്‍ പൊട്ടിക്കരഞ്ഞു!
പേമാരിയേയും...
കൂരിരുട്ടിനേയും...
വകവയ്ക്കാതെ ഭൂമിയുടെ ദുഃഖം,
തിരിച്ചു വരാനാകാത്ത
തിരിച്ചു തരാനാകാത്ത,
യൌവ്വനത്തെയോര്‍ത്ത് കരഞ്ഞ്, കരഞ്ഞ്....
അകലങ്ങിലേയ്ക്ക് പൊയ്ക്കൊണ്ടേയിരുന്നു...
അവള്‍,
വിഷണ്ണയായി...
വിരഹിയായി...
വിഷാദയായി...
വേപഥുഗാത്രയായി....
യൌവ്വന സ്വപ്നങ്ങളെ തെരഞ്ഞു കൊണ്ടേയിരുന്നു....
യൌവ്വന തിളക്കത്തെ ഓര്‍ത്തു കൊണ്ടേയിരുന്നു...
യൌവ്വനചിന്തകളിലെ, ചിന്താശൂന്യതയെ അന്വേഷിച്ചു കൊണ്ടേയിരുന്നു....

Wednesday, February 27, 2008

ഒരു ദുഃഖം


കോരിച്ചൊരിയുന്ന,മഴയിലും ഞാന്‍ വിയര്‍ത്തുകൊണ്ടിരുന്നൂ..
എന്റെ ചുറ്റും,ചൂടുവ്യാപിക്കുന്നതുപോലെ....
നീറുന്ന,മനസ്സിന്റെ വേദന പങ്കുവയ്ക്കാന്‍ ആരുമില്ലാതെ,
ഞാന്‍ എന്റെ ഉള്ളില്‍ തന്നെ അവയെ സംസ്ക്കരിച്ചു
ഒരോ കാറ്റ് വീശുമ്പോഴും അവയിലെ ഭസ്മം കാറ്റില്‍ പറന്ന്,
എന്റെ പുറത്ത് പൊഴിഞ്ഞുകൊണ്ടിരുന്നു....
കണ്ണുകള്‍ കലങ്ങാതിരിക്കാന്‍ ഞാന്‍,
തെളിനീര്‍ നോക്കിനടന്നു....
തെളിനീരില്‍ കണ്ണ് കഴുകാന്‍ ഞാനാഗ്രഹിച്ചു
ദുഃഖം ആ വെള്ളത്തില്‍ അലിഞ്ഞു പോകുമെന്ന് ഞാന്‍ കരുതി.
പക്ഷെ തെളിനീര്‍ എന്റെ കണ്ണുനീരിനോട് ചേര്‍ന്ന്,
കലങ്ങിയവെള്ളമായി ഒഴുകിത്തുടങ്ങി...
എന്തേ ഇത്ര ദുഃഖം?
ഇളം കാറ്റ് എന്നോട് ചോദിച്ചു!
ഉത്തരമില്ലാതിരുന്നു എനിക്ക്..
ശ്മശാനങ്ങളിലും, ദുഃഖിതരിലും പട്ടിണിപ്പാവങ്ങളിലും,
തഴുകിത്തളര്‍ന്നു വന്ന നിനക്ക് ദുഃഖമില്ലേ?
ഞാന്‍ അതിശയത്തോടെ ചോദിച്ചു!
അവളും കരഞ്ഞു തുടങ്ങി.
ശരിയാണ്,
ഒരു കൂട്ടു കിട്ടാതെ, ഒന്നു മിണ്ടാതെ,
ഞാന്‍ ദുഃഖം ഒളിപ്പിച്ചിരിക്കുകയായിരുന്നു...
ഇനി വയ്യ ...
അവള്‍ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു തുടങ്ങി.....

Sunday, February 24, 2008

ചായം തേച്ച രൂപങ്ങള്‍


ചായം കലര്‍ത്തി വരച്ചതെല്ലാം,
പേടിപ്പിക്കുന്ന രൂപങ്ങളായി
കാന്‍വാസില്‍നിറയുകയാണ്!
സുന്ദരമാക്കാന്‍‍ശ്രമിച്ചപ്പോഴെല്ലാം
പിശാചുക്കള്‍ബ്രഷിലൂടെ
ഒലിച്ചിറങ്ങി ക്കൊണ്ടിരുന്നു!
വര്‍ണ്ണങ്ങള്‍ക്ക് പിന്നിലൊളിച്ചിരുന്ന
ലോകത്തെ വിക്‌റതമാക്കുന്നതാരാണ്?
വര്‍ണ്ണങ്ങളേതെങ്കിലും ഭീകരയാഥാര്‍ത്ഥ്യത്തിന്റെ
പിന്മുറക്കാരോ, പ്രതിനിധികളോ?
ജീവനില്‍നിറം പിടിക്കാതിരിക്കാന്‍
ഞാന്‍ബ്രഷ് കഴുകി സൂക്ഷിച്ചു.
മനുഷ്യവികാരങ്ങള്‍ക്ക്
പച്ചനിറം ഉണ്ടോ?
പ്രക്‌റ്തി പച്ചയാണോ?
പ്രക്‌റ്തിയുടെ പച്ചയും
വേഷ പ്രച്‌ഛന്നതയാണോ?
ചായം തേച്ച മുഖങ്ങളില്‍,
പൊള്ളയായ വികാരങ്ങള്‍
കാണാന്‍ പ്രയാസപ്പെടേണ്ടിവന്നില്ല.
ജീവന്റെ ചിത്രം വരയ്ക്കാന്‍
വര്‍ണ്ണം ഒന്നുമെടുക്കാതിരിക്കാം!
കാന്‍വാസില്‍ വിരിഞ്ഞത്,
ശൂന്യതയുടെ അവ്യക്തരൂപങ്ങള്‍!
മുഖംമൂടി ദൂരെയെറിയുന്ന,
ആത്മാവിനെ തേടുന്നത്
എപ്പോഴും സാഹസികമാണ്!
രസാനുഭൂതിയുടെ സാഹസികത!

Friday, February 8, 2008

വികാരങ്ങള്‍



സ്നേഹം, അത് കഥയറിയാത്ത,
വികാരമാണ്.
കദനത്തിന്റെ മുഖം മൂടിയാണ്,
കരുത്തിന്റെ പിന്‍ബലമാണ്.
ചിലപ്പോഴെല്ലാം സത്യവുമാണ്!
നിലാവിലെ കുളിര്‍, ‍കാറ്റാണ്.
മറ്റുചിലപ്പോള്‍ മരുഭൂമിയിലെ മണല്‍ക്കാറ്റും,
ചിലപ്പോള്‍ കൊടുങ്കാറ്റില്‍ ഉലഞ്ഞ വ്‌റക്ഷത്തലപ്പും!
എതു രീതിയില്‍ കാണുമ്പോഴും,
അതില്‍ എന്നും പല ഭാവങ്ങള്‍....
പല രൂപങ്ങള്‍, ചിന്തകള്‍, സ്വപ്നങ്ങള്‍!
കാമത്തിനും, ഭാവത്തിനും, മോഹത്തിനും അപ്പുറം....
അധിപതിയായിരിക്കാമെന്ന അഭിവാഞ്ചയില്‍ അവള്‍,
ഗര്‍വ്വിഷ്ഠയായിരിക്കുന്നു.....
അനന്തതയില്‍ നിര്‍ന്നിമേഷയായ് നോക്കി....
അങ്ങനെ, അങ്ങനെ, അങ്ങനെ...........

Saturday, February 2, 2008

മരണം എന്ന കാമുകന്‍




നീണ്ടകാലങ്ങള്‍ക്കു ശേഷം,
ഞാനിന്നലെ വീണ്ടും അവനെ കണ്ടു.
അതേ മുഖം, വകഞ്ഞുമാറ്റിയ മുടി,
പുഞ്ചിരിയൊളിപ്പിക്കുന്ന ചുണ്ടുകള്‍,
തീക്ഷ്ണമായ കണ്ണുകള്‍.
അവന്‍ എന്റെ അടുക്കല്‍,
എന്നെ ചേര്‍ന്നിരിക്കുകയായിരുന്നു.
എന്റെ കണ്ണുകള്‍ അകാരണമായ്,
ഭയത്തിന്റെ ആവരണം പുതയ്ക്കാന്‍ തുടങ്ങിയപ്പോള്‍,
കണ്ണുനീര്‍ അടര്‍ന്നു വീഴാന്‍ ശ്രമിച്ചപ്പോള്‍
ഞാന്‍ കണ്ണുകളടച്ചു.
എന്റെ കണ്ണുകള്‍ക്കു മീതെ.....
നിശ്വാസത്തിന്റെ തണുപ്പ്...
എന്റെ നെറ്റിയില്‍ അവന്റെ ചുണ്ടിന്റെ തണുപ്പ്...
ഞെട്ടി, എങ്കിലും ഞാന്‍ കണ്ണുതുറന്നില്ല
എന്തേ? ഇത്രയും തണുപ്പ്?
നിന്റെ ചൂട്, നിന്റെ സ്നേഹം എവിടെ?
ഞാന്‍ അതിശയിച്ചു!
മൂടല്‍ മഞ്ഞിന്റെ തണുത്ത രാത്രിയില്‍,
നീ ഒരിക്കലും തണുക്കാറില്ലല്ലോ?
നിന്റെ ചൂട് ഒരിക്കലും
നിന്നെ വേര്‍ പിരിയാറില്ലല്ലോ?
ഞാന്‍ സംശയിച്ചു... നീ?
സംസാരിക്കാനാവാതെ ഞാനിരുന്നു!
മറുപടി പറയാനാവാതെ അവനും!
അവനെ ഒന്ന് തൊടാന്‍ ഞാനാഗ്രഹിച്ചു.
എന്റെ കൈകള്‍ അവനെ തൊടാന്‍ നീണ്ടു...
പക്ഷെ...
അവന് ശരീരമില്ലായിരുന്നു...
ചൂടില്ലായിരുന്നു..
സ്പര്‍ശനം ഇല്ലായിരുന്നു....
അവന്‍ മരണമായിരുന്നു!
ആത്മാവായിരുന്നു....
എന്നെ സ്നേഹിച്ച എന്റെ പ്രിയകാമുകനായിരുന്നു!!!